തിരുവനന്തപുരം: അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. വർക്കല ഇടവ വെറ്റക്കട കടൽത്തീരത്തുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. അതിർത്തി ലംഘിച്ച് എത്തിയ ബോട്ട് മത്സ്യത്തൊഴിലാളികൾ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവസ്ഥലത്ത് അയിരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടുത്തുന്ന തരത്തിൽ വലിയ ബോട്ടുകൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.